അമ്മയുടെ സന്നിധിയില്‍ സംഗീതകാണിക്കയര്‍പ്പിച്ച് കാരൈക്കുടി മണിയും ഹരിപ്രസാദ് ചൗരസ്യയും

അമൃതപുരി (കൊല്ലം): കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അമ്മ എന്നു ചെന്നൈയിലെത്തിയാലും ഭക്തസഹസ്രങ്ങള്‍ക്കൊപ്പം നീണ്ട നിരയില്‍ കാത്തുനിന്ന് അമ്മയുടെ ദര്‍ശനം വാങ്ങുന്ന ഒരു കലാകാരനുണ്ട് – കാരൈക്കുടി മണി. ഒരിക്കലും കലാകാരനെന്ന പേരില്‍ സ്വാധീനം ചെലുത്തി അമ്മയെ കാണാന്‍ ശ്രമിക്കാതിരുന്ന ആ മൃദംഗവിദ്വാന്‍ അമൃതപുരയില്‍ അമ്മയുടെ അറുപതാം പിറന്നാളാഘോഷവേദിയില്‍ ഒരു മണിക്കൂര്‍ കൊട്ടിത്തിമിര്‍ത്തു, കഴിഞ്ഞദിവസം.

എട്ടാം വയസ്സില്‍ മൃദംഗത്തില്‍ അരങ്ങേറ്റം കുറിച്ച മണിയുടെ കലാജീവിതത്തിന്‍റെ അറുപതാണ്ടുകള്‍ തികയുന്ന വര്‍ഷം കൂടിയാണിത്. അമ്മയുടെ അറുപതാം പിറന്നാളുമായി അത് ഒത്തുവന്നതും ആ സമയത്ത് ലക്ഷക്കണക്കിനുവരുന്ന അമ്മയുടെ ഭക്തര്‍ക്കു മുന്നില്‍ തന്‍റെ കലാവിരുന്ന് ഒരുക്കാനായതും വലിയൊരു ഭാഗ്യമായി മണി കരുതുന്നു. ആദ്യമായാണ് മണി അമ്മയുടെ സന്നിധിയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ട, ‘ഷണ്‍മുഖ’ എന്നു പേരിട്ട കലാവിരുന്നില്‍ മണിയുടെ മൃദംഗവും പുല്ലാങ്കുഴല്‍, മാന്‍ഡലിന്‍, ഇലക്ട്രിക് വയലിന്‍, ഘടം, തബല എന്നിങ്ങനെ ആറു വാദ്യങ്ങളുമാണ് സംഗീതവിസ്മയം തീര്‍ത്തത്.

മണിയും സംഘവും അവതരിപ്പിച്ച താളവിസ്മയത്തിനു മുമ്പ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കച്ചേരിയാണ് അമൃതപുരിയെ നാദലഹരിയില്‍ ആറാടിച്ചത്.

അമ്മയുടെ അന്‍പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് കൊച്ചിയില്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ച ചൗരസ്യ പത്തുവര്‍ഷത്തിനുശേഷം വീണ്ടും രണ്ടുമണിക്കൂര്‍ നീളുന്ന സംഗീതസമര്‍പ്പണവുമായി അമ്മയുടെ സന്നിധിയില്‍ എത്തുകയായിരുന്നു. വിശ്വാസികളുടെ സമുദ്രത്തിനു മുന്നില്‍ കലാവിരുന്നൊരുക്കാന്‍ സാധിക്കുന്നതിലും വലിയ മറ്റൊരുകാര്യമില്ലെന്നും ഇതൊരു കച്ചേരിയായിരുന്നില്ല, തനിക്കൊരു അനുഗ്രഹമായിരുന്നെന്ന് പണ്ഡിറ്റ് ചൗരസ്യ പറയുന്നു.

അമ്മയുടെ അടുത്ത പിറന്നാളാഘോഷങ്ങളിലും പങ്കെടുക്കാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാണികള്‍ക്കു മുന്നില്‍ കച്ചേരി അവതരിപ്പിക്കുമ്പോള്‍ താന്‍ അമ്മയ്‌ക്കൊപ്പമാണെന്ന് പണ്ഡിറ്റ് ചൗരസ്യ ചൂണ്ടിക്കാട്ടുന്നു.