ദേശീയ പതാക ഘോഷയാത്ര

മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി അമൃതപുരിയില്‍ രാവിലെ നടന്ന ഘോഷയാത്ര. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അമ്മയുടെ ഭക്തര്‍ തങ്ങളുടെ രാജ്യത്തിന്റെ ദേശീയപതാകകളുമേന്തി ആശ്രമത്തില്‍ നിന്ന്, ആഘോഷപരിപാടികളുടെ പ്രധാനവേദിയായ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിലേക്കാണ് ഘോഷയാത്ര നടത്തിയത്. തുടര്‍ന്ന് ഈ പതാകകള്‍ പ്രധാനവേദിക്കു സമീപം ഉയര്‍ത്തി.

 

അമ്മയുടെ സന്നിധിയില്‍ സംഗീതകാണിക്കയര്‍പ്പിച്ച് കാരൈക്കുടി മണിയും ഹരിപ്രസാദ് ചൗരസ്യയും

അമൃതപുരി (കൊല്ലം): കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അമ്മ എന്നു ചെന്നൈയിലെത്തിയാലും ഭക്തസഹസ്രങ്ങള്‍ക്കൊപ്പം നീണ്ട നിരയില്‍ കാത്തുനിന്ന് അമ്മയുടെ ദര്‍ശനം വാങ്ങുന്ന ഒരു കലാകാരനുണ്ട് – കാരൈക്കുടി മണി. ഒരിക്കലും കലാകാരനെന്ന പേരില്‍ സ്വാധീനം ചെലുത്തി അമ്മയെ കാണാന്‍ ശ്രമിക്കാതിരുന്ന ആ മൃദംഗവിദ്വാന്‍ അമൃതപുരയില്‍ അമ്മയുടെ അറുപതാം പിറന്നാളാഘോഷവേദിയില്‍ ഒരു മണിക്കൂര്‍ കൊട്ടിത്തിമിര്‍ത്തു, കഴിഞ്ഞദിവസം.

എട്ടാം വയസ്സില്‍ മൃദംഗത്തില്‍ അരങ്ങേറ്റം കുറിച്ച മണിയുടെ കലാജീവിതത്തിന്‍റെ അറുപതാണ്ടുകള്‍ തികയുന്ന വര്‍ഷം കൂടിയാണിത്. അമ്മയുടെ അറുപതാം പിറന്നാളുമായി അത് ഒത്തുവന്നതും ആ സമയത്ത് ലക്ഷക്കണക്കിനുവരുന്ന അമ്മയുടെ ഭക്തര്‍ക്കു മുന്നില്‍ തന്‍റെ കലാവിരുന്ന് ഒരുക്കാനായതും വലിയൊരു ഭാഗ്യമായി മണി കരുതുന്നു. ആദ്യമായാണ് മണി അമ്മയുടെ സന്നിധിയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ട, ‘ഷണ്‍മുഖ’ എന്നു പേരിട്ട കലാവിരുന്നില്‍ മണിയുടെ മൃദംഗവും പുല്ലാങ്കുഴല്‍, മാന്‍ഡലിന്‍, ഇലക്ട്രിക് വയലിന്‍, ഘടം, തബല എന്നിങ്ങനെ ആറു വാദ്യങ്ങളുമാണ് സംഗീതവിസ്മയം തീര്‍ത്തത്.

മണിയും സംഘവും അവതരിപ്പിച്ച താളവിസ്മയത്തിനു മുമ്പ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കച്ചേരിയാണ് അമൃതപുരിയെ നാദലഹരിയില്‍ ആറാടിച്ചത്.

അമ്മയുടെ അന്‍പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് കൊച്ചിയില്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ച ചൗരസ്യ പത്തുവര്‍ഷത്തിനുശേഷം വീണ്ടും രണ്ടുമണിക്കൂര്‍ നീളുന്ന സംഗീതസമര്‍പ്പണവുമായി അമ്മയുടെ സന്നിധിയില്‍ എത്തുകയായിരുന്നു. വിശ്വാസികളുടെ സമുദ്രത്തിനു മുന്നില്‍ കലാവിരുന്നൊരുക്കാന്‍ സാധിക്കുന്നതിലും വലിയ മറ്റൊരുകാര്യമില്ലെന്നും ഇതൊരു കച്ചേരിയായിരുന്നില്ല, തനിക്കൊരു അനുഗ്രഹമായിരുന്നെന്ന് പണ്ഡിറ്റ് ചൗരസ്യ പറയുന്നു.

അമ്മയുടെ അടുത്ത പിറന്നാളാഘോഷങ്ങളിലും പങ്കെടുക്കാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാണികള്‍ക്കു മുന്നില്‍ കച്ചേരി അവതരിപ്പിക്കുമ്പോള്‍ താന്‍ അമ്മയ്‌ക്കൊപ്പമാണെന്ന് പണ്ഡിറ്റ് ചൗരസ്യ ചൂണ്ടിക്കാട്ടുന്നു.

അനുഗ്രഹവര്‍ഷമായി ജീവകാരുണ്യപദ്ധതികള്‍

 അമൃതപുരി (കൊല്ലം): മാതാ അമൃനന്ദമയീ മഠം നടപ്പാക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായി മാറാന്‍ പോകുന്ന രണ്ടു പദ്ധതികള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി. അമ്മയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ലക്ഷക്കണക്കിന് വിശ്വാസികളുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും സാന്നിധ്യത്തിലാണ് പദ്ധതികളുടെ സമര്‍പ്പണം നടന്നത്.
ഇന്ത്യയിലുടനീളമുള്ള 101 ഗ്രാമങ്ങള്‍ ദത്തെടുത്ത് അവയെ സ്വയംപര്യാപ്ത മാതൃകാഗ്രാമങ്ങളാക്കി മാറ്റുന്ന ബൃഹത് പദ്ധതിയും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന ഉത്തരാഖണ്ഡിലെ 42 ഗ്രാമങ്ങളുടെ പുനരധിവാസത്തിനുള്ള 50 കോടിയുടെ പദ്ധതിയുമാണ് വെള്ളിയാഴ്ച തുടക്കമിട്ടതില്‍ പ്രധാനപ്പെട്ടവ. ഉത്തരകാശി, രുദ്രപ്രയാഗ് ജില്ലകളിലെ 500 വീടുകളാണ് ഉത്തരാഖണ്ഡ് പുനരധിവാസ പദ്ധതിയില്‍ പുനര്‍നിര്‍മിച്ചു നല്‍കുക.
‘അമൃതസ്വാശ്രയഗ്രാമം’ എന്നു പേരിട്ട ഗ്രാമങ്ങളുടെ ദത്തെടുക്കല്‍ കേന്ദ്ര ഗതാഗത മന്ത്രി ശ്രീ ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ഉത്തരാഖണ്ഡ് പുനരധിവാസം കേന്ദ്ര തൊഴില്‍ സഹമന്ത്രി ശ്രീ. കൊടിക്കുന്നില്‍ സുരേഷുമാണ് അമ്മയുടെ സാന്നിധ്യത്തില്‍ നാടിനു സമര്‍പ്പിച്ചത്. ഇവിടങ്ങളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സമ്മതപത്രങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ അതതു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ ഗ്രാമീണര്‍ക്ക് കൈമാറി.
ദേശീയതലത്തില്‍ ശ്രദ്ധേയനായ എഴുത്തുകാരന്‍ പ്രൊഫ. മനോജ് ദാസിനും സംസ്ഥാനതലത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന സ്‌കൂള്‍പഠനത്തിനുശേഷമുള്ള ടാബ്‌ലെറ്റ് അധിഷ്ഠിത വിദ്യാഭ്യാസ പരിപാടിയായ ‘റൂറല്‍ ഇന്‍ഡ്യ ടാബ്‌ലെറ്റ് എഡ്യൂക്കേഷന്‍ (റൈറ്റ്)’ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശി തരൂരിന് ടാബ്‌ലെറ്റ് കൈമാറിക്കൊണ്ട് അമ്മ നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ക്കുള്ള സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. നിലവില്‍ 59,000 പേര്‍ക്ക് ലഭ്യമാക്കുന്ന അമൃതനിധി പെന്‍ഷന്‍ 10,000 പേര്‍ക്കു കൂടി ലഭ്യമാക്കുന്ന പദ്ധതിയും 49,000 പേര്‍ക്ക് നല്‍കി വരുന്ന വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് 54,000 പേര്‍ക്കായി കൂട്ടുന്നതിന്റെ ഉദ്ഘാടനവും അമ്മയുടെ സാന്നിധ്യത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. കെ.ശങ്കരനാരായണനും കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസും നിര്‍വ്വഹിച്ചു.
സ്വാമി അമൃതസ്വരൂപാനന്ദപുരി രചിച്ച ‘കളേഴ്‌സ് ഓഫ് റെയ്ന്‍ബോ’, യുഎസ്എയിലെ മാതാ അമൃതാനന്ദമയി സെന്റര്‍ പ്രസിഡന്റ് റോണ്‍ ഗോട്‌സ്ജന് നല്‍കി ഡോ.ശശി തരൂര്‍ പ്രകാശനം ചെയ്തു. സ്വാമി തുരീയാനന്ദപുരി രചിച്ച ‘ഗുരുശിഷ്യ ബന്ധം, ഒരു ഹൃദയലയനം’ എന്ന പുസ്തകം കോണ്‍ഗ്രസ് നേതാവ് ശ്രീ ജഗദംബിക പാലിനും സ്വാമിനി കൃഷ്ണാമൃത പ്രാണ രചിച്ച ‘ഫ്രാഗ്രന്‍സ് ഓഫ് പ്യുവര്‍ ലൗ’  ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കി അമ്മ പ്രകാശനം ചെയ്തു. അമൃതവര്‍ഷം 60 മാതൃവാണി സ്മരണിക തിരുവഞ്ചൂരിനു നല്‍കി അമ്മ പ്രകാശനം ചെയ്തു. അമ്മയുടെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും അവ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനങ്ങളേയും പറ്റി ഭാരതീയ വിചാരകേന്ദ്രം നടത്തിയ പഠനത്തിന്റെ വിശദമായ പുസ്തകരൂപം മുന്‍ കേന്ദ്ര മന്ത്രി ശ്രീ ഒ. രാജഗോപാല്‍ പ്രകാശനം ചെയ്തു.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, അര്‍ബുദ ചികില്‍സ തുടങ്ങിയവ നടത്താനുള്ള കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 50 കോടി രൂപയുടെ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ചികില്‍സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. കെ.ശങ്കരനാരായണന്‍, കേന്ദ്ര ഗതാഗത മന്ത്രി ശ്രീ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കൈമാറി. ആലപ്പുഴയിലെ ബോട്ട് അപകടത്തില്‍ മരിച്ച ഒമ്പതു പേരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായം കേന്ദ്ര മന്ത്രി ശ്രീ. ശശി തരൂര്‍ കൈമാറി. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിന് യുവാക്കളെ സജ്ജരാക്കുന്ന ‘അമൃത ലിവ്-ഇന്‍-ലാബ്‌സ്’ പദ്ധതിക്കായി അമൃത വിദ്യാപീഠവും കാലിഫോര്‍ണിയ സര്‍വ്വകലാശാലയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം ചടങ്ങില്‍ അമ്മയ്ക്ക് സമര്‍പ്പിച്ചു.
ഉദ്ഘാടനപരിപാടികള്‍ക്കു ശേഷം 108 വധൂവരന്മാരുടെ സമൂഹവിവാഹത്തിനും അമ്മ കാര്‍മികത്വം വഹിച്ചു. ഈ വിവാഹങ്ങളുടെ ആഭരണങ്ങള്‍ അടക്കമുള്ള മുഴുവന്‍ ചെലവും മഠമാണ് വഹിച്ചത്.
കേന്ദ്ര സഹമന്ത്രിമാരായ പ്രൊഫ. കെ.വി.തോമസ്, ശ്രീ. കെ.സി.വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ ശ്രീ കെ എം മാണി, ശ്രീ വി എസ് ശിവകുമാര്‍, ശ്രീ. അനൂപ് ജേക്കബ്, കുമാരി പി കെ ജയലക്ഷ്മി, ശ്രീ. എന്‍. പീതാംബര കുറുപ്പ് എം.പി, എം.എല്‍.എമാരായ കെപിസിസി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല, ശ്രീ. സി.ദിവാകരന്‍, ശ്രീ. പളനിസ്വാമി (തമിഴ്‌നാട്), ശ്രീമതി ഷൈല റാണി റാവത്ത് (കേദാര്‍നാഥ്), ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ശ്രീ ആര്‍. ചന്ദ്രശേഖരന്‍, ഉത്തരാഖണ്ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ ആനന്ദ് സിംഗ് റാവത്ത്, പന്മന ആശ്രമത്തിലെ സ്വാമി പ്രണവാനന്ദ തീര്‍ഥ, ധീവരസഭ നേതാവ് ശ്രീ കെ.കെ. രാധാകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

അതിക്രമങ്ങളില്‍ നിന്നു സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി അമൃതയുടെ ‘സൈബര്‍ സെക്യൂരിറ്റി ഡിവൈസ്’

24/9/2013 അമൃതപുരി (കൊല്ലം):
അതിക്രമങ്ങളില്‍ നിന്നു സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ആഭരണരൂപത്തില്‍ ധരിക്കാവുന്ന സൈബര്‍ സുരക്ഷാ ഉപകരണം പുറത്തിറക്കുകയാണ് അമൃത സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി. അമൃത പേഴ്‌സണല്‍ സെക്യൂരിറ്റി സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന്റെ ആദ്യരൂപം മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കും. 
കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ സംഭവിച്ച മാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒരു വിഭാഗം യുവ സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍ ഇത്തരമൊരു ഉപകരണത്തിനായി ശ്രമം തുടങ്ങിയത്. ഏതുതരത്തിലുള്ള അക്രമത്തിനിടയിലും അക്രമി അറിയാതെ സ്ത്രീകള്‍ക്ക് സഹായാഭ്യര്‍ഥന നടത്താനുതകുന്ന ഒന്നാണ് ഈ ഉപകരണം. 
പുറത്തു കാണാനാകാത്തവിധം ധരിക്കാവുന്നതും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഇലക്ട്രോണിക് ഉപകരണമാണിത്. അതുകൊണ്ടുതന്നെ അക്രമിയുടെ ശ്രദ്ധയില്‍പെടാതെ പൊലീസിനോ കുടുംബാംഗങ്ങള്‍ക്കോ അപകടസന്ദേശം അയക്കാനാകും വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് അമൃത യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് ഡയറക്ടര്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍ പറഞ്ഞു. 
സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനും ഒരു ബട്ടണ്‍ പ്രസ് ചെയ്താലുടന്‍ ആശയവിനിമയം നടത്താനും കഴിയും.  ഈ ഉപകരണം വഴി ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് എസ്എംഎസ്, വോയ്‌സ് കോള്‍ എന്നിവയും സാധ്യമാകും. അതോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഫയര്‍ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വയം വിവരം കൈമാറുകയും ചെയ്യുമെന്ന് ഡോ.കൃഷ്ണശ്രീ പറഞ്ഞു. 
      കമ്മലിലോ മോതിരത്തിലോ സുരക്ഷിതമായി ഘടിപ്പിക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ചെലവുകുറഞ്ഞ രീതിയില്‍ രൂപകല്‍പന ചെയ്യുന്ന ഈ ഉപകരണത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനാകുന്ന സംവിധാനവും വൈകാതെ വികസിപ്പിച്ചെടുക്കുമെന്ന് ഡോ. കൃഷ്ണശ്രീ പറഞ്ഞു. ആശയവിനിമയസൗകര്യങ്ങള്‍ കുറവായ ഉള്‍പ്രദേശങ്ങളില്‍പോലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്ക് അകത്തും പുറത്തും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. 
സ്ത്രീകളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് 15ലധികം പ്രത്യേകതകളോടെയാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മാനസ്സിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവര്‍ക്കും ഇതുപയോഗിച്ചാല്‍ അവരെവിടെയാണുള്ളതെന്നും മറ്റും പെട്ടെന്നു മനസ്സിലാക്കാനാകും. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി സംരക്ഷണം ആവശ്യമുള്ള ആര്‍ക്കും ഉപയോഗിക്കാനാകുന്ന ഒന്നാണിതെന്ന് ഡോ.കൃഷ്ണശ്രീ ചൂണ്ടിക്കാട്ടി. മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദ്ദേശാനുസരണമാണ്, അപകടാവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പൊലീസിനേയും ബന്ധുക്കളേയും ബന്ധപ്പെടാനാകുന്നതും പുറത്തു കാണാത്തവിധത്തില്‍ ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഡോ.കൃഷ്ണശ്രീ പറഞ്ഞു.

ഒരു വര്‍ഷത്തിനകം 60 ലക്ഷം വൃക്ഷത്തൈകള്‍ നടുന്നു

അന്താരാഷ്ട്രപ്രശസ്തയായ ആദ്ധ്യാത്മിക മാര്‍ഗദര്‍ശകയും, മനുഷ്യസ്‌നേഹിയുമായ ശ്രീ മാതാ അമൃതാനന്ദമയി ദേവി (അമ്മ) യുടെ ഭക്തന്മാര്‍ നടത്തുന്ന വനവത്കരണ കര്‍മ്മപരിപാടി കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഇന്ന് ഉത്ഘാടനം ചെയ്തു. ഈ വനവത്കരണ കര്‍മ്മപരിപാടിയിലൂടെ 60 ലക്ഷം വൃക്ഷത്തൈകള്‍ സെപ്റ്റംബര്‍ 2013 നും സെപ്റ്റംബര്‍ 2014 നും ഇടയില്‍ നടും.

Oommen

കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി കര്‍മ്മപരിപാടി ആരംഭിച്ചു. കര്‍മ്മപരിപാടിയുടെ ഭാഗമായി കേരളത്തില്‍ 60 ലക്ഷം വൃക്ഷത്തൈകള്‍ നടും.

വൃക്ഷത്തൈകളുടെ വിതരണവും നടീലും ഭക്ത-സന്നദ്ധസേവകരുടെയും അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അമൃതവിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ 5 ക്യാമ്പസുകള്‍, 50 ല്‍ അധികം അമൃതവിദ്യാലയം സ്‌കൂളുകളുടെയും പിന്തുണ സ്വീകരിച്ചുകൊണ്ട് സംഘടിപ്പിക്കും. ഇന്ത്യക്ക് പുറത്ത്, ‘എംബ്രേസിംഗ് ദ് വേള്‍ഡ്’ വൃക്ഷത്തൈ വിതരണത്തിനും നടീലിനും സൗകര്യമൊരുക്കും.

ഐക്യരാഷ്ട്രസഭയുടെ ശതകോടി വൃക്ഷ പ്രചാരണപ്രവര്‍ത്തനത്തിലെ അംഗമെന്ന നിലയില്‍ മാതാ അമൃതാനന്ദമയി മഠം 2001 മുതല്‍ ഇതിനോടകം 10 ലക്ഷത്തില്‍ കൂടുതല്‍ വൃക്ഷങ്ങള്‍ നടുവാന്‍ സഹായിച്ചിട്ടുണ്ട്.